നാല് വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി; അമ്മയുടെ കാമുകൻ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
മുംബൈ: മിരാ ഭയന്ദറിൽ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മയുടെ കാമുകൻ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഓടയിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ പറയുന്നതായി ഫ്രീ പ്രസ് ജേർണൽ റിപ്പോർട്ട് ചെയ്തു. നീൽകമൽ നാഗ പ്രദേശത്തെ ഓടയിൽ നിന്നാണ് ചൊവ്വാഴ്ച നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഓടയിൽ വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകൾ പൊലീസിൽ സംശയമുണ്ടാക്കി. തുടർന്ന് മൃതദേഹം വിശദമായ പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും അയച്ചു. വെള്ളം കുടിച്ചല്ല മറിച്ച് ശാരീരിക മർദനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയ്ക്ക് നേപ്പാൾ സ്വദേശിയായ ജംഭാൽ ശർമയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയത്. പ്രതിയെ കാശിമിര പൊലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയും ചെയ്തു.
നാടോടികളായിരുന്ന ജംഭു ശർമയും കുട്ടിയുടെ അമ്മയും ഒരു പാലത്തിന് കീഴിലാണ് താമസിച്ചിരുന്നത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞതിലുള്ള ദേഷ്യത്തിലാണ് പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചത്. അമ്മയുടെ കൺമുന്നിൽ വെച്ചായിരുന്നു മർദനം. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം അടുത്തുള്ള ഓടയിൽ വലിച്ചെറിയുകയായിരുന്നു.










0 comments