കെ എം ഷാജിയുടെ അരാഷ്ട്രീയ അഭിപ്രായങ്ങൾ സംഘപരിവാറിന് വെള്ളവും വളവുമാകും: പി എസ് സഞ്ജീവ്

പി എസ് സഞ്ജീവ്, കെ എം ഷാജി
തിരുവനന്തപുരം: ഭാവി കളയുന്ന രാഷ്ട്രീയ പ്രവർത്തനം ചെയ്യരുതെന്ന മന്ത്രി കെ എം ഷാജിയുടെ അരാഷ്ട്രീയ അഭിപ്രായങ്ങൾ സംഘപരിവാർ അജണ്ടയ്ക്ക് വെള്ളവും വളവുമാകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. മന്ത്രിയുടെ പ്രസ്താവനയിൽ മുസ്ലിം ലീഗിന്റെ നിലപാട് വ്യക്തമാക്കണമെന്നും എംഎസ്എഫ്, യൂത്ത് ലീഗ്, വനിത ലീഗ് തുടങ്ങിയ പോഷക സംഘടനകൾ ഇക്കാര്യത്തിൽ വായ തുറക്കണമെന്നും സഞ്ജീവ് ആവശ്യപ്പെട്ടു. കേരളം പോലൊരു സംസ്ഥാനത്തെ ഒരു അരാഷ്ട്രീയ മന്ത്രിയാണ് കെ എം ഷാജിയെന്നും സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
'ഭാവി കളയുന്ന രാഷ്ട്രീയ പ്രവർത്തനം നിങ്ങൾ ചെയ്യരുത്, നേതാക്കന്മാരുടെ മക്കൾ ഭയങ്കര സേഫ് ആണ്'- മന്ത്രി കെ എം ഷാജി ഈ പ്രസ്താവനയിൽ മേലുള്ള ലീഗ് നിലപാട് അറിഞ്ഞാൽ കൊള്ളാം. ലീഗിലെ നേതാക്കളുടെ അനുഭവത്തിലാണോ ഈ കമന്റ്? എംഎസ്എഫ്, യൂത്ത് ലീഗ്, വനിത ലീഗ് ഉൾപ്പടെ ഉള്ളവരുടെ നിലപാടും അറിയണം. ഒന്ന് വായ് തുറന്ന് നിലപാട് പറയണം, അല്ലെങ്കിൽ നിങ്ങളുടെ പ്രസ്ഥാനത്തിൽ സമരം ചെയ്യുന്നവരായ പ്രവർത്തകരെ ഒറ്റുകൊടുക്കുന്നത് തുല്യമാകും.
രാഷ്ട്രീയ നിലപാടിന്റെ പേരിൽ സമരം ചെയ്യേണ്ടി വരും അത് പല വിഷയങ്ങളിലുമാവാം. ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ സമരം ചെയ്താണ് നമ്മൾ തോൽപ്പിച്ചത്. പല രീതിയിൽ ഈ സെൻസ് വെച്ച് നോക്കുമ്പോൾ ഗാന്ധിയും, ഭഗത് സിംഗും, എന്തിനേറെ വാരിയംകുന്നത്ത് ഹാജിയുമൊക്കെ ഭാവി മാത്രമല്ല, സ്വജീവനും നാടിനായി അർപ്പിച്ചവരാണ്. ഇവരെ കുറിച്ച് കെ എം ഷാജിയുടെ നിലപാട് എന്താണ്?
സമരം നാടിന് വേണ്ടിയാണ്, തെറ്റിനെതിരെയുള്ള തിരുത്തലാണ്. അതിനെ ദുർബലപ്പെടുത്തുന്ന ഇത്തരം അരാഷ്ട്രീയ അഭിപ്രായങ്ങൾ, എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ആഗ്രഹിക്കുന്ന സംഘപരിവാർ അജണ്ടക്ക് വെള്ളവും വളവുമാവുന്നതു പോലെയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഒരു അരാഷ്ട്രീയ മന്ത്രി. പേര് കെ എം ഷാജി









0 comments